Limited Offer

Wednesday, November 18, 2009

കര്മ്മന്യേ വാചികാരസ്തു മാ ഭലേഷു കാണാ കുണാ


വിശ്വാസമല്ലേ എല്ലാത്തിലും വലുത്, അതെ പക്ഷെ വിശ്വാസം അന്ധവിശ്വാസം ആയാലോ? അതെ ചില അന്ധവിശ്വാസങ്ങളെ പറ്റി ആകട്ടെ ഇപ്പ്രാവശ്യം. ഞാനും തികഞ്ഞ ഒരു ഈശ്വരവിശ്വാസി ആണ്, പക്ഷെ അന്ധവിശ്വാസങ്ങളോട് തീരെ യോജിപ്പില്ല, അമിത വിശ്വാസത്തോടും ഇല്ല. ആള്‍ ദൈവങ്ങളെ തീരെ പിടുത്തം ഇല്ല. എല്ലാവരിലും ഈശ്വരാംശം ഉണ്ട്, അത് സ്വയം കണ്ടെത്തുക.

പണ്ടൊന്നും എനിക്കത്ര ഈശ്വര വിശ്വാസം ഇല്ലായിരുന്നു, ഓരോ അനുഭവങ്ങള്‍ ആണ് നമ്മളെ കൂടുതല്‍ ഈശ്വരനിലേക്കു അടുപ്പിക്കുന്നത്. പണ്ട് ആത്മീയ ക്ലാസിനു പോകുമ്പോള്‍ പോലും എനിക്കത്ര വിശ്വാസം പോരാം. എല്ലാരും അമ്പലത്തില്‍ പോകുന്നു, ഞാനും പോകുന്നു, എല്ലാരും പ്രാര്‍ത്ഥിക്കുന്നു, ഞാനും പ്രാര്‍ത്ഥിക്കുന്നു, അത്രയേ ഉണ്ടായിരുന്നുള്ളു. അങ്ങനെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു ഞാന്‍ ആത്മീയ പഠനക്ലാസ്സിലും ചേര്‍ന്നു. അവിടെ വച്ച് എനിക്കാദ്യം ഒരു വാര്നിങ്ങും, പിന്നീടു പുറത്താക്കുകയും ചെയ്തു. ആ കഥ പറഞ്ഞാല്‍ ഒരല്‍പം പ്രശ്നം ആകും എന്നാലും പറയാം.

ഗായത്രി മന്ത്രം പഠിപ്പിച്ചു കൊണ്ടിരുന്ന സമയം, ബാക്കി എല്ലാവരും അതീവ ശ്രദ്ധയോടെ അതിന്റെ വ്യാഖ്യാനം കേട്ടിരിക്കുന്നു. ഞാന്‍ അതിലും അതീവ ശ്രദ്ധയോടെ, ഇമ ചിമ്മാതെ ദിവ്യയെ നോക്കി കൊണ്ടിരിക്കുന്നു. കഴിഞ്ഞ 8 ദിവസം ആയി ക്ലാസ്സ്‌ തുടങ്ങിയെങ്കിലും ദിവ്യ എന്നെ നോക്കി ചിരിച്ചു തുടങ്ങിയിട്ടേ ഒള്ളു. എവിടെയും അവസരം കിട്ടിയാല്‍ അത് മിസ്സ്‌ ചെയ്യരുതെന്ന് എന്‍റെ ആറാം ഇന്ദ്രിയം എന്നോട് ഇപ്പോഴും മന്ത്രിക്കും. ഞാന്‍ അങ്ങനെ ദിവ്യയെ തന്നെ നോക്കി ഇരിക്കുനത് കണ്ടിട്ട് ഗുരുജി ചോദിച്ചു, "ഭര്‍ഗോ ദേവസ്യ ധീമഹി" ഇതിന്‍റെ അര്‍ഥം വിവരിക്കു!! എന്നെ എഴുന്നേല്പിച്ചു നിര്‍ത്തിയിട്ടാണ് ഈ ചോദ്യം! എനിക്കെന്തോന്നു അര്‍ഥം അറിയാന്‍. പറയാതെ ഇരുന്നാല്‍ ഞാന്‍ നാണം കെടും. എങ്ങനെ എങ്കിലും അര്‍ഥം പറഞ്ഞെ മതിയാകൂ. ഞാന്‍ ആ ശ്ലോകം എടുത്തു മനസ്സില്‍ ഇട്ടൊന്നു അരച്ച് കലക്കി, ഒന്നും കിട്ടുനില്ല, എങ്കിലും വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞപോലെ എന്‍റെ വായില്‍ തോന്നിയ അര്‍ഥം ഞാന്‍ വിവരിച്ചു. " ദേവസ്സി ചേട്ടന്‍റെ ഭര്‍ഗോ വണ്ടി മാഹിയില്‍ ചെന്നപ്പോ ധിം എന്ന് പറഞ്ഞു നിന്നു". വ്യാഖ്യാനം കേട്ടതും പാവം ഗുരുജി ഇതൊന്നും കേള്‍ക്കാന്‍ ശക്തി ഇല്ലാത്തപോലെ രണ്ടു കയ്യും തലയ്ക്കു കൊടുത്തിരുന്നു. പിന്നെ അന്ന് ക്ലാസ്സ്‌ കഴിഞ്ഞപ്പോ എന്നെ ഒന്ന് നന്നായി ഉപദേശിച്ചു. ഒരു താകീതും തന്നു, മേലാല്‍ ദിവ്യയെ വായ നോക്കി ഇരിക്കരുത് എന്ന്. ഞാന്‍ അത് അക്ഷരം പ്രതി പാലിച്ചു, ഞാന്‍ ദിവ്യയെ നോക്കുനത് നിര്‍ത്തി, എന്‍റെ അര്‍ത്ഥ വിവരണം കേട്ട് എന്‍റെ ആരാധികയായി മാറിയ ശാലിനിയെ നോക്കി തുടങ്ങി. അത് പിന്നീടു കുളമായി, ആ കഥ പിന്നീടു വിവരിക്കാം.

ഈ സംഭവത്തിന്‌ ശേഷം, എന്‍റെ അടുത്ത് കഴിവതും അര്‍ത്ഥവിവരണം ചോദിക്കാതിരിക്കാന്‍ ഗുരുജി ശ്രേമിച്ചത് കൊണ്ട് കൂടുതല്‍ പ്രേശങ്ങള്‍ ഉണ്ടായില്ല. മൂപര് ഭയങ്കര ബുദ്ധിമാന അല്ലെ?? പക്ഷെ, ഒരിക്കല്‍ ഒരു എഴുത്ത് പരീക്ഷ ഇട്ടതില്‍, എനിക്കബദ്ധം പറ്റിയതാണോ, അതോ ചോദ്യാവലി തയ്യാറാക്കിയ ആള്‍ക്ക് പറ്റിയതാണോ എന്നറിയില്ല. ഒരക്കിടി പറ്റി!! ചോദ്യാവലി ഇങ്ങനെ ആയിരുന്നു.

"അഞ്ജന ശ്രീധര ചാരുമൂര്തെ കൃഷ്ണ അഞ്ജലി കൂപി വണങ്ങിടുന്നേന്‍"
സന്ദര്‍ഭവും അര്‍ത്ഥവും വിവരിക്കുക.

ശ്രീ ഭഗവാന്‍ ഉവാച: ബഹുനി മെ വ്യെതിതാനി ജന്മാനി തവ ചാര്‍ജുന!
താനി അഹം വേദ സര്‍വ്വാനി ന ത്വം വെഥ പരന്താപ (2 മാര്‍ക്ക്)

ഞാന്‍ നോക്കിയപ്പോള്‍ ആദ്യത്തെ "അഞ്ജന ശ്രീധര മാത്രേ കണ്ടോളു, ഭഗവത് ഗീത ശ്ലോകം കണ്ടില്ല". ശെരിക്കും അഞ്ജന ശ്രീധര എന്നത് വെറും ഒരു പ്രാര്‍ത്ഥന മാത്രം ആയിരുന്നു. പഠിക്കാത്തത് ആയതു കാരണം, എനിക്കു അറിയില്ലായിരുന്നു അതിന്റെ അര്‍ഥം. ഞാന്‍ സ്വയം ഒരു അര്‍ത്ഥവും സന്ദര്‍ഭവും കണ്ടെത്തി ഇങ്ങനെ വിവരിച്ചു വിസ്തരിച്ചു എഴുതി. " അഞ്ജനയുടെ ഭര്‍ത്താവു ശ്രീധരന്‍ ചാരി നിന്ന് മൂത്രമൊഴിച്ചപ്പോള്‍ കണ്ടു നിന്ന അഞ്ജനയുടെ അനിയത്തി അഞ്ജലി കയികൂപ്പി വണങ്ങി നിന്നു." അഹങ്ഗരം എന്നല്ലാതെ ഇതിനു എന്താ പറയുക, അല്ലെ. പരീക്ഷ കഴിഞ്ഞ ഉടനെ ഗുരുജി സ്നേഹത്തോടെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു. മകനെ, ഇത് നിനക്ക് പറ്റിയ പണി അല്ല, നീ ഇവിടെ നിന്നാല്‍ ലവ്കിക സുഘങ്ങളെ പറ്റി ചിന്തിച്ചു ഞങ്ങളും സന്യാസം വിടും, അതുകൊണ്ട് മേലാല്‍ ഈ വശത്തേക്ക് വരരുത്. വളരെ മാന്യമായി അദ്ദേഹം അത് കയികര്യം ചെയ്തു... അങ്ങനെ ഞാന്‍ അവിടെന്നു പുറത്തായി.

പറഞ്ഞു വന്ന വിശ്വാസങ്ങളുടെ കാര്യം അല്ലെ, നമ്മള് വഴി തെറ്റി, അതോ ഞാന്‍ തെട്ടിച്ചതോ!! പണ്ട് ഞാന്‍ പറയന്‍ ബാക്കി വച്ച ഒരു സംഭവം ഇല്ലേ? ഒരു ശബരിമല കാലത്ത് ഞാന്‍ വട്ടാക്കിയ മാരാരുടെ കാര്യം? അതെ, ഞങ്ങളുടെ അമ്പലത്തില്‍ ഒരു മാരാര്‍ ഉണ്ട്, മൂപര്‍ക്ക് മൂപ്പരുടെ ചെണ്ടയില്‍ മറ്റാരും തൊടുന്നത് പോലും ഇഷ്ടം അല്ല. എനിക്കാണെങ്കില്‍ ചെണ്ട കണ്ടാല്‍ അപ്പൊ ഒന്ന് കൊട്ടാന്‍ തോന്നും. ഞാന്‍ അതില്‍ ഒന്ന് തൊട്ടത്തിനു എന്നെ എല്ലാരുടെ മുന്‍പില്‍ വച്ച് ചീത്ത വിളിച്ചപോഴേ ഞാന്‍ തീരുമാനിച്ചതാണ് മാരാര്‍ക്കിട്ടു ഒരു പണി. അങ്ങനെ ഞാന്‍ ഒരു അവസരത്തിന് വേണ്ടി കാത്തിരുന്നു. അങ്ങനെ ഒരു ശബരിമല കാലം, ഞ്ഗളുടെ അമ്പലത്തില്‍ ഇപ്പോഴും തമിഴന്മാരുടെ തിക്കും തിരക്കും. അങ്ങനെ ഉച്ചപൂജ കഴിഞ്ഞു ഞാന്‍ നോക്കുമ്പോള്‍ ഒരു ലോഡ് തമിഴന്‍ സ്വാമിമാര്‍ എന്റെ പുറകില്‍ ക്യൂ നില്‍ക്കുന്നു. മാരാരുടെ ചെണ്ട ആണെങ്കില്‍ വലിയമ്പലത്തില്‍ വടക്ക് കിഴക്കേ മൂലക്കല്‍ ഇരിക്കുന്നു. പ്രദിക്ഷണം വക്കുമ്പോഴും ഞാന്‍ തിരിഞ്ഞു നോക്കി തമിഴന്മാര്‍ എല്ലാരും എന്റെ പുറകെ തന്നെ ഉണ്ട്. അപ്പൊ തോനിയ ബുദ്ധി പോലെ, ഞാന്‍ മാരാരുടെ ചെണ്ടയുടെ അടുത്തെത്തി അതിനെ ഒന്ന് തൊട്ടു തൊഴുതിട്ടു ചെണ്ടക്കോല്‍ എടുത്തു ചെണ്ടയില്‍ രണ്ടു അടിയും ഒരു വട്ടം കരങ്ങളും ഒരു നമസ്കാരവും നടത്തി. എന്റെ പുറകെ വന്ന തമിഴന്മാര്‍ വിചാരിച്ചു ഇതേതോ ഇവിടുത്തെ ആചാരം ആണെന്ന്. എന്റെ പിന്നാലെ വന്ന ഏതാണ്ട് പത്തു പതിനഞ്ചു തമിഴംമാരും ചെണ്ടയില്‍ കൊട്ടി തിരിഞ്ഞു കറങ്ങി നമസ്കാരവും നടത്തി. കണ്ടു നിന്ന മാരാരുടെ കാര്യം പിന്നെ പറയണോ. അയാള്‍ക്ക് കലി തുള്ളി ആകെ വട്ടായി.

ഇതാണ് തമിഴന്മാരുടെ പ്രശ്നം അവര്‍ കാര്യങ്ങള്‍ എന്തെന്ന് ചിന്തിക്കാന്‍ പോലും നില്‍ക്കില്ല, ആരോ എന്തോ ചെയ്യുനത് കണ്ടു അത് അതുപോലെ തന്നെ ആവര്‍ത്തിക്കുന്നു. ശരിക്കും ഉള്ല്ല കഥക്ക് മുന്‍പ് ഒരു ഉപകഥ പറയാം എന്ന് കരുതിയത്‌, ഇവരുടെ ഈ അമിത ഭക്തിയെ ഒന്ന് നിങ്ങള്ക്ക് മനസിലാക്കി തരാന്‍ വേണ്ടി ആയിരുന്നു. ശരിക്കും ഞാന്‍ പറയാന്‍ ഉദേശിച്ച സംഭവം ഇതാണ് :

എന്റെ ഒരു വലിയമ്മ ഉണ്ട്, ഭയങ്കര ഈശ്വര വിശ്വാസം ഉള്ള ഒരാളാണ് വല്യമ്മ. വല്യമ്മക്ക് ഒരു പ്രശ്നം ഉണ്ട്, കണ്ണിനു തീരെ കാഴ്ച പോരാം. അങ്ങനെ ഇരിക്കെ ഞങ്ങള്‍ എല്ലാരും കൂടി കാടംപുഴക്ക്‌ ഒരു തീര്‍ഥയാത്ര പോയി, അതും ഒരു ശബരിമല കാലത്ത് തന്നെ. കാടാമ്പുഴയില്‍ ബസ്‌ പാര്‍ക്ക്‌ ചെയ്ത ശേഷം..ഞങ്ങള്‍ എല്ലാരും ഇറങ്ങി നടന്നു, ക്ഷേത്ര ദര്‍ശനത്തിനായി. ഞാനും പ്രസാദ്‌ ചേട്ടനും ഒരുമിച്ചു നടക്കുന്നു, ഞങ്ങളുടെ തൊട്ടുമുന്‍പില്‍ ഒരു കൂട്ടം തമിഴന്‍ സ്വാമിമാരും, അതിനു മുന്‍പിലായി നമ്മുടെ വല്യമ്മയും. വല്യമ്മ നടന്നു നടന്നു ഒരു ബോര്‍ഡ്‌-ന്റെ മുന്‍പില്‍ ചെന്ന് നില്കുന്നു അതിന്റെ താഴെ കുറെ കല്ലുകള്‍ അവിടെ ഒക്കെ ആകെ ഭസ്മം തൂവിയിരികുനത് പോലെ. വല്യമ്മ ആ ബോര്‍ഡ്‌-ന്റെ മുന്‍പില്‍ ചെന്ന് നിന്നു ആ ബോര്‍ഡില്‍ എഴുതിയിരിക്കുനത് വായിക്കാന്‍ ഒരു വിഭല ശ്രമം നടത്തി, കണ്ണ് തീരെ പിടിക്കാത്തത് കൊണ്ട് വായിക്കാന്‍ പറ്റുന്നില്ല. വല്യമ്മ അവിടെ നിന്നു കയ്യി കൂപ്പി തൊഴുകാന്‍ തുടങ്ങി.

പിന്നാലെ വന്ന സ്വാമിമാരുടെ കാര്യം പിന്നെ ഞാന്‍ പറയണ്ടല്ലോ, വല്യമ്മ തൊഴുകുന്നത് കണ്ടു അവരും തുടങ്ങി!! അവര്‍ ആകെ അവിടെ പിന്നേം ഭസമ തൂകി, കയ്യില്‍ ഇരുന്ന കര്‍പ്പൂരം കത്തിച്ചു കൂട്ടത്തിലെ ഏതോ സ്വാമി വിളിച്ചു" മുരുകാ". അപ്പോഴാണ് വല്യമ്മക്കും മനസിലകുനത് ഇത് മുരുകന്‍ ആണെന്ന്. വല്യമ്മയും തുടങ്ങി "സ്കന്ദ പ്രസീദ...."!!

ഞാനും പ്രസാദ്‌ ചേട്ടനും നോക്കുമ്പോള്‍ അവിടെ ഒരു ദീപാരാധന നടക്കുന്നു....മൊത്തം ശരണം വിളികളും, പ്രാര്‍ത്ഥനകളും.. ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല, കാരണം ഏതാണ്ട് 15 കൊല്ലം ആയി ഞ്ഗല്‍ ഇവിടെ വരുന്നു ഇന്നുവരെ ഇങ്ങനെ ഒരു പ്രതിഷ്ഠ അവിടെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് അത്ഭുതം ആയിരുന്നു...ഇവിടെ ഇങ്ങനെയും ഒരു പ്രതിഷ്ഠ ഉണ്ടായിരുന്നോ?

ഞ്ഗല്‍ അടുത്ത് എത്തുമ്പോഴേക്കും അവിടെ അകെ കര്പ്പോരം കത്തിച്ചു,....സ്വാമിമാര്‍ ആ ഭസ്മം ഒക്കെ ദേഹത്ത് വാരി പൂശുന്നു. സ്കന്ദ ശ്ലോകം ജപിച്ചിരുന്ന വല്യമ്മ ഇനിയും കണ്ണ് തുറന്നിടില്ല. അത്ഭുതത്തോടെ ഞാനും പ്രസടെട്ടനും അതു നോക്കി നിന്നു. എന്നിട്ട് ഇത് ഏതു പ്രതിഷ്ഠ എന്നറിയാന്‍ ആ ബോര്‍ഡിലേക്ക് നോക്കി. ചിരിയാണോ ഈ പ്രകടനം കണ്ടു എന്ത് വികാരമാണ് എനിക്കപോള്‍ തോനിയതെന്നു പറയാന്‍വയ്യ
ആ ബോര്‍ഡില്‍ എഴുതിയിരികുനത് ഇങ്ങനെ ആയിരുന്നു

" ഇവിടെ തുപ്പരുത്"

അതിന്റെ താഴെ ഉള്ള കല്ലുകളില്‍ ഇട്ടിരുനത് ഭസ്മം ആയിരുനില്ല.. മുന്സിപാലിട്ടിക്കാര് കൊതുകിനെ ഓടിക്കാന്‍ ഇട്ട ബ്ലീച്ചിംഗ് പൌഡര്‍ ആയിരുന്നു.

ഇവരെ ഒക്കെ നമ്മള്‍ ഏതാ ചെയ്യന്ടെത്?? ഇവിടെ ശരിക്കും തെറ്റുകാര് ആര്?? കണ്ണിനു കഴ്ചകുരവുള്ള വല്യമ്മയോ?, അതോ തമിഴന്മാരോ? അതോ മുന്സിപാലിട്ടിക്കാരോ ! അതോ ഇതൊക്കെ കണ്ടിട്ടും അവിടെ കണ്ടുകൊണ്ടു നിന്ന ഞങ്ങളോ?? അല്ല നിങ്ങള് തന്നെ പറയു

വാല്‍കഷണം: ഇപ്പൊ ആ ബോര്‍ഡ്‌ അവിടെ ഇല്ല കാരണം പിന്നീടു വന്നപോഴും അവര്‍ അവിടെ ആരാധന നടത്താന്‍ ശ്രേമിക്കുകയും, പിന്നീടു അവിടെ അമ്പലം പണിയാന്‍ ശ്രേമിക്കുകയും ചെയ്തത്രേ. ഇതില്‍ കൂടുതല്‍ സഹിക്കാന്‍ ഒരു മലയാളിക്കും കെല്പ് ഇല്ലാത്തതിനാല്‍ " തുപ്പരുത് അപ്പന്‍റെ" അമ്പലം ഇവിടെ വേണ്ട എന്ന് ആ നാടുകാര് തീരുമാനിച്ചത്രേ!! അവര്‍ക്ക് കോടാനുകോടി പ്രമാണം, ഇല്ലെങ്കില്‍ ഇനി ഇതിനും ഒരു ഐതിഹ്യം ഉണ്ടായേനെ, അതിന്റെ പേരില്‍ നാലഞ്ചു പേര് വെട്ടി മരിച്ചേനെ!!

2 comments:

Unknown said...

karthave :D parayathrikkan vayya :D terrific blog :D

dhanil said...

aa Divya eppo entho cheyunnu ? married aayo ?